2022, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ശതാഭിഷിക്ത

 


എന്റെ ജന്മദിനാഘോഷം -STD-2- kunjus

 എന്റെ ജന്മദിനാഘോഷം


എൻറെ ജന്മദിനവും ഉണ്ണിയേശുവിന്റെ ജന്മമാസമായ ഡിസംബർ മാസത്തിലാണ്.  എല്ലാ വർഷവും, കുടുംബാംഗങ്ങളുമായി ചേർന്ന്, ചെറിയ രീതിയിൽ ആചരിക്കാറുണ്ട് .. ക്ഷേത്ര ദർശനത്തിലും പായസ വിതരണത്തിലും കെയ്ക്ക് മുറിക്കലിലും ഒതുക്കുന്ന ചടങ്ങു് വളരെ ലളിതമായേ തോന്നാറുള്ളു ...

എന്തിനും ഏതിനും ആഘോഷങ്ങൾ നടത്തി ആർത്തുല്ലസിക്കുന്ന നമ്മുടെ തലമുറക്ക് ഇക്കാലത്തു ജന്മദിനം ഒരു നല്ല അവസരം തന്നെയാണ് ..  

ഈ അവസരത്തിൽ, ജന്മദിനാഘോഷത്തെ പറ്റി, നിങ്ങളുമായി പങ്കുവെക്കുവാൻ,  രണ്ടു കാര്യങ്ങളാണ് എൻറെ മനസ്സിൽ ഉള്ളത്..

മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ആഘോഷിക്കുവാൻ നമുക്ക് സാധിക്കുമ്പോൾ, നിർധനരും നിരാലംബരുമായ എത്രയാ കൊച്ചു കുഞ്ഞുങ്ങൾ ഈ ലോകത്തിൽ ജൻമദിനം പോലും അറിയാതെ കഴിയുന്നു.. അങ്ങനെയുള്ള കുട്ടുകാരെ സഹായിക്കേണ്ടത് നമ്മുടെ കൂടെ കടമയല്ലേ ? നമുക്ക് പരിചയമുള്ള ബുദ്ധിമുട്ടുള്ള കൂട്ടുകാർക്കു എന്തെങ്കിലും സഹായം ചെയ്യാൻ ഈ അവസരം ഉപയോഗിക്കാമല്ലോ .. അവർക്കു ഒരു സഹായത്തോടൊപ്പം നമുക്ക് ഒരു സംതൃപ്തിയും ലഭിക്കും..  നിഷ്കളങ്കതയുടെ  നിറകുടങ്ങളായ കുഞ്ഞുങ്ങൾ ഇത്തരം ആശയം തുടങ്ങി വെച്ചാൽ മറ്റുള്ളവരും അത് ഏറ്റെടുക്കും.

അടുത്തതായി ഓര്മ വരുന്നത്,  വെണ്ണിക്കുളം ഗോപാല കുറുപ്പിന്റെ  കവിതയിൽ നിന്നും, എൻറെ അച്ഛൻ പറഞ്ഞു തന്ന രണ്ടു വരികളാണ്.

വയസ്സ് കൂട്ടുവാൻ വേണ്ടി വന്നെത്തും ജന്മാതാരകം 
വൈരിയാണോ സുഹൃത്താണോ വളരെ സംശയിപ്പു  ഞാൻ
അദ്യമാദ്യമെനിക്കുണ്ടായി വളരാനുള്ള കൗതുകം
അത് വേണ്ടിയിരുന്നില്ലെന്നിന്നു തോന്നണുന്നിതെന്തിനോ ??

ജന്മദിനത്തെ കുറിച്ചുള്ള, ഈ വരികൾ എന്നും പ്രസക്തമാണ്.  

ഓരോ ജന്മ ദിനവും നമ്മുടെ ജീവിതത്തിൽ ഒരു വയസ്സ് കൂടി കൂട്ടുന്നു ..  . കഴിവും,  അറിവും, ജീവിതഭാരവും കൂടുന്നതോടെ, കുഞ്ഞുങ്ങളായ നമ്മൾ മുതിർന്നവരാകാൻ തുടങ്ങുന്നു.. കുട്ടിത്തം നഷ്ടമാകുന്നു ..കുട്ടികൾക്കുള്ള പരിഗണനയിൽ നിന്നും ഒഴിവാക്കപ്പെടുകയും മുതിർന്നവരുടെ പകവാത പ്രതീക്ഷിക്കുകയും ചെയ്യപ്പെടുന്നു... 

ജീവിത യാത്രയിലെ നാഴികക്കല്ലുകളായ ജന്മദിനങ്ങൾ ഒരിക്കലും തിരിച്ചു വരുകയില്ല എന്ന സത്യം കയ്പേറിയതു തന്നെ.. അതുകൊണ്ടു ആ പുണ്യ ദിനങ്ങളിൽ സന്തോഷത്തിനും സാധു ജന നന്മക്കുമായി ഉഴിഞ്ഞു  വെയ്ക്കണം.. പരസ്പര സഹകരണത്തോടെ   പൊതുജനസമൂഹത്തിൽ ജീവിക്കുന്ന നമ്മൾ, ഈ ദിവസങ്ങളെ ഒരുമയുടെയും സ്നേഹത്തിന്റെയും ആഹ്ളാദത്തിന്റെയും ദിനങ്ങളായി ആഘോഷിച്ചാൽ ഓർമയിൽ സൂക്ഷിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ എല്ലാവര്ക്കും ലഭിക്കും...

2022, മേയ് 25, ബുധനാഴ്‌ച

2021, ജൂൺ 27, ഞായറാഴ്‌ച

2020, ജൂലൈ 10, വെള്ളിയാഴ്‌ച


അവസ്ഥ ...ദുരവസ്ഥ ..

പോയവർഷത്തിലെ സാധ്യയായ നാളുകൾ 
പൂർത്തിയാക്കിടാൻ കഴിഞ്ഞതില്ല 
വേനലിൻ ചൂടും വരൾച്ചയും  പൊയ്‌പ്പോയി 
വർഷ മേഘങ്ങൾ വിരുന്നിനെത്തി 

അങ്കണ കോണിലെ നാലുമണിച്ചെടി 
പുഞ്ചിരി പൂമൊട്ട് നീട്ടി നിന്നു
സായന്തനത്തിലെ താരോളി തെന്നലി 
നാലുകെട്ടിനു വലതു വെച്ചു

രാവെരിഞ്ഞെത്തിയ പകല് തീരുമ്പോഴും
ആകാശവാണിയിലാശയില്ല 
എന്റെ വിലക്കുകളെന്നു തീരും ഇനി 
എന്ന് ഞാൻ പോയിടും സ്‌കൂളിലേക്ക് ?

അന്തമില്ലാതെയലയുമാ മാരിയെ 
അന്തകൻ പോലും തിരസ്കരിച്ചോ ?
ഭൂലോകമാകെ വിഴുങ്ങുവാനെത്തിയ 
വേതാളകോലമേ ഭാവിയെന്ത് ?

സാമൂഹ്യ ദൂരവുമാവരണങ്ങളും
വ്യക്തി ശുചിത്വവും ജീവ ചര്യ
ആരോഗ്യദായകം ഭക്ഷണം ജീവിതം
ആദായമില്ലാത്ത നാളുകളും .

ഒത്തൊരുമിച്ചിടാം ഒന്നിച്ചു പോരാടാം 
ആധിയും വ്യാധിയും ദുരെ നിർത്താം 
കൈതൊഴാം ചൊല്ലിടാം നന്മതൻ മന്ത്രങ്ങൾ 
ഈശ്വര ചിന്തയിൽ കുട്ടുകാരെ..

2020, മേയ് 24, ഞായറാഴ്‌ച

എൻ്റെ ആത്മ പ്രശംസ അഥവാ പൊങ്ങച്ച കഥകൾ !!!


എൻ്റെ ആത്മ പ്രശംസ അഥവാ പൊങ്ങച്ച കഥകൾ !!!
ലോകം മുഴുവൻ ഒരു സൂക്ഷ്മാണുവിന്റെ മുൻപിൽ പകച്ചു നില്കുന്നു.. ആഡംബരങ്ങളും ആവശ്യങ്ങളും സുഖ ഭോഗങ്ങളും വീടിന്റെ ചുമരുകൾക്കുള്ളിൽ വച്ചുകൊണ്ടു എല്ലാ സമൂഹങ്ങളും അച്ചടക്കം പഠിച്ചു തുടങ്ങുന്നു.. നിലനില്പും നിയന്ത്രണവും അനിവാര്യമായതിനാൽ കുറച്ചു പേർ ജീവിതത്തിനു വിലകല്പിക്കാതെ പണിയെടുക്കുന്നു ...

ന്യൂ ജെനെറേഷൻ കുട്ടികൾ സ്വന്തം ചുറ്റുപാടിനെ കുറിച്ച് കുറേശ്ശേ മനസ്സിലാക്കി തുടങ്ങുന്നു..  പ്രവാസത്തിനിടെ അപ്രതീക്ഷിതമായി കിട്ടിയ ഒരു ചെറിയ ഇടവേളയിൽ സ്വന്തം കൗമാരത്തെ ഒന്ന് ഓർത്തുപോയി ..

അടുക്കും ചിട്ടയും ഇല്ലാതെ വരുന്ന ഓർമകളിൽ പലതും തമ്മിൽ യോജിപ്പിക്കാൻ കഴിയുന്നില്ല .. വെറും അർത്ഥശതകത്തിൽ എന്തിയപ്പോഴേക്കും ഓർമയുടെ ചരടുകൾക്കു  കടുംകെട്ടുകൾ വീണുകഴിഞ്ഞിരിക്കുന്നു ..നിലത്തെഴുത്താശാൻ വന്നിരുന്നതും ഓലയിൽ കമ്മ്യൂണിസ്റ് പച്ച തൂത്തു വായിപ്പിച്ചിരുന്നതും മറന്നിട്ടില്ല .. ചെറിയ സംഘ്യക്ക് പുറമെ അരിയും ഉണക്കുകപ്പയും മന്മൽ മുണ്ടും ഒക്കെ ദക്ഷിണയായി അംഗീകരിച്ചിരുന്നു .. ആശാന്റെ കയ്യിൽ ഇപ്പോഴും ഉണ്ടായിരുന്ന ഇരട്ടി മധുരം ഇടക്കൊക്കൊക്കെ രുചി നോക്കാൻ കിട്ടിയിരുന്നു..  ആഡംബരത്തിനു ഒരു വടികയ്യിലുണ്ടെകിലും മിക്കവാറും പുറം ചൊറിയാൻ ആണ് അത് ഉപയോഗിക്കുക .

സ്വപ്രയത്നം കൊണ്ട് മാത്രം ഉയർന്ന വിദ്യാഭ്യാസം നേടിയ ആളാണെങ്കിലും കരണവന്മാരെ ധിക്കരിക്കാൻ കഴിവില്ലാഞ്ഞത് കൊണ്ട് ,   ജീവിത വൃത്തിക്കായി റബ്ബർ കൃഷിയിൽ ഒതുങ്ങിയ അച്ഛൻ ഒരു അത്ഭുതം തന്നെ ആയിരുന്നു.. എല്ലാവര്ക്കും ഒരു അഹങ്കാരി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കാൻ ഉള്ള കഴിവ് പോലും ആർക്കും ഇല്ലായിരുന്നു എന്നതാണ് സത്യം..  പത്താം തരാം കഴിഞ്ഞവർ പോലും സ്കൂൾ അധ്യാപകരും സർക്കാർ ജീവനക്കാരും ആകുന്ന കാലത്തു സ്വന്തം ഭർത്താവിന്റെ ബിരുദ കടലാസ്സ് പാതി കത്തിയ നിലയിൽ അടുപ്പിൽ നിന്നും എടുക്കുന്ന ഒരു ഭാര്യയുടെ മാനസിക അവസ്ഥ എന്തായിരിക്കും...

സ്വന്തബന്ധങ്ങളിൽ ഉള്ള ആരും തന്നെ തിരിഞ്ഞു കയറാത്ത  കാലങ്ങളിൽ നാല് അംഗങ്ങൾ മാത്രം ഉള്ള കുടുംബത്തിന്  എന്നും അധ്വാനത്തിന്റെ നാളുകൾ മാത്രം ആയിരുന്നു..
അച്ഛന്റെ ഭാഷയിൽ രണ്ടറ്റവും കൂട്ടികെട്ടാൻ പെടാപാട് പെടണം.. മൂന്ന് വയസ്സ്  മാത്രം മൂപ്പുള്ള ആറുവയസ്സുകാരൻ ചേട്ടന്റെ  നിയന്ത്രണത്തിൽ എന്നെ ഇരുത്തിയിട്ടു വെളുപ്പിന് തന്നെ പറമ്പിലേക്ക് നീങ്ങുന്ന അച്ഛനും അമ്മയ്ക്കും എങ്ങനെ തന്റേടം കിട്ടി? അതാണ് നിലനില്പിനുള്ള അതിജീവനം..

വിദ്യാഭ്യാസ യോഗ്യത കുറവായിരുന്നെങ്കിലും വിദ്യാഭ്യാസ നിലവാരം നന്നായിരുന്നു, അമ്മക്ക് .. കുമാരനാശാന്റെ കരുണയും ചണ്ടാല ഭിക്ഷുകിയും ലീലയും ഒക്കെ, പെരുന്ന അമ്പലത്തിന്റെ മുൻപിൽ നിന്നും ഷഷ്ഠിക്ക് തൊഴുതു വരുമ്പോ 'അമ്മ വാങ്ങി വെക്കും .. അത് അമ്മയെക്കൊണ്ട് ഈണത്തിൽ വായിപ്പിച്ചു കേൾക്കുന്ന മുത്തശ്ശിയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ വീഴും.. മുത്തശ്ശി ധര്മ രോഷത്തോടെ അമ്മയോട് ചോദിച്ച ഒരു ചോദ്യം ഇപ്പോഴും എന്റെ മനസ്സിൽ മുഴങ്ങുന്നു ..എന്നാലും ഉപഗുപ്തൻ  അങ്ങനെ ചെയ്യാമോ ?

മനസ്സിൽ തട്ടിയ കാര്യങ്ങൾ മനുഷ്യായുസ്സിൽ മറക്കാൻ ബുദ്ധിമുട്ടാണ് ...ഇടക്കൊക്കെ അത് മനസ്സിന്റെ കളിത്തട്ടിൽ ഉയർന്നു വരും.. അതിനു ഒരു സമയ കാല ബോധം ഒന്നും ഉണ്ടാവില്ല.. കേൾക്കുന്നവർക്ക് നീരസം വരുമെങ്കിലും പറയുന്നവർക്ക് അതുണ്ടാവില്ല.. പശുവിനു കൊടുക്കാൻ വാങ്ങിയ തവിടു പാറ്റി അരിയെടുക്കുന്നതു കണ്ടവർക്ക് അത് മറക്കാൻ പറ്റുമോ? സാധനങ്ങൾ ഇടാൻ ബിസ്മി സ്റ്റോറിൽ നിന്ന് വാങ്ങിയ തകര പാട്ടയിൽ കിടന്ന ബിസ്കറ് പൊടി കളയാതെ എടുത്തു തിന്നത് ഓർക്കാതിരിക്കുമോ? സ്വന്തം അച്ഛൻ മറ്റൊരിടത്തു ചെന്നപ്പോ കിട്ടിയ ചായ കുടിച്ചതിനു, നിന്റച്ഛൻ അവിടുന്ന് കിട്ടിയ ചുക്രാ വെള്ളം കാള കാടി കുടിക്കുന്ന പോലെ കുടിച്ചു എന്ന് കേൾക്കുമ്പോ പറഞ്ഞ മാന്യ ദേഹത്തോട് സഹതാപം തോന്നിയത് മനസ്സിൽ നിന്ന് പോകുമോ? സദാചാരം ഉപദേശിക്കുന്നതിനിടെ പത്നീസമേതനായി മദ്യസേവ നടത്തുന്നയാളെ ഓർക്കാതെ തരമില്ലല്ലോ? മദ്യപാനത്തിന് കൂടാത്തത് കൊണ്ട് നിന്റെ അച്ഛൻ ഭാര്യയുടെ തുണി തുമ്പിലാണ് എന്ന് പറയുന്നത് പുച്ഛത്തോടെ ഓര്ക്കാമല്ലോ..  ഇതെല്ലം കഴിഞ്ഞു അദ്യത്തിന്റെ ഗുരുത്വ ദോഷം വന്നാൽ സഹിക്കുകയല്ലേ തരമുള്ളു...

കൊറോണ ഇല്ലെങ്കിലും ക്ഷാമത്തിനും ശുഷ്ക വരുമാനത്തിനും പണ്ടും പഞ്ഞമില്ലായിരുന്നു.. അന്ന് പലരും പല പൊടിക്കൈകളും പരീക്ഷിച്ചു ..അതിനെ ന്യായികരിക്കാനെ കുടുംബ നാഥന് കഴിയുമായിരുന്നുള്ളൂ .. അത്യാവശ്യത്തിനു അടുത്ത വീടുകളിൽ നിന്നും ഇച്ചിര പഞ്ചാരയും ഇച്ചിര കാപ്പിപൊടിയും കടുകും അങ്ങനെ പലതും കൈ വായ്പ വാങ്ങാൻ മടിയില്ലായിരുന്നു.. ഉച്ചക്ക് ഒന്നും കൂട്ടാൻ ഇല്ലാതെ വരുമ്പോ ഉറ ഒഴിക്കാൻ ഇച്ചിരെ മോര് വാങ്ങും പലരും..അപ്പൊ, കുഞ്ഞേ ഇച്ചിര കൂടുതൽ ഒഴിച്ചോ അന്ന് പറയുമ്പോ അത് മനസിലാകും എന്ന് ഓർക്കില്ല.

കാപ്പിക്കും ചായക്കും വില കുടുമ്പോ സ്വന്തം കൃഷിയിടത്തിൽ  വിലയില്ലാത്ത നശിക്കുന്ന കൊക്കോ തോട് ഉണക്കി പൊടിച്ചു ഉപയോഗിച്ചതിനെ അംഗീകരിക്കാതെ പറ്റില്ല..
പിള്ളേര് രാവിലെ കാപ്പി കുടിച്ചില്ലെങ്കിലും തള്ളയില്ലാത്ത  ആട്ടിൻ കുഞ്ഞിന് കുപ്പി പാൽ കൊടുക്കാൻ തിടുക്കം കാണിക്കുന്നത് മൃഗ സ്നേഹം കൊണ്ടല്ല, മറിച് അതൊന്നു നന്നായാലേ വിറ്റിട്ട് പിള്ളേർക്ക് ഫീസ് കൊടുക്കാൻ പറ്റു എന്നുള്ളത് കൊണ്ടാണെന്നു മനസ്സിലാക്കാൻ അല്പം വലുതാകേണ്ടി വന്നു.. വലിക്കാൻ സിഗരറ്റു വാങ്ങാൻ പറഞ്ഞപ്പോ അച്ഛൻ സിഗരറ്റു വലിച്ചോ, ഞങ്ങൾ ബീഡി ആവാം എന്ന് കേട്ടത് ചാർമിനാർ വലി നിർത്താൻ ഉള്ള കടുത്ത തീരുമാനത്തിൽ എത്തിച്ചു...

അനാസ്ഥയുടെ പര്യായമായ സര്ക്കാര് പള്ളിക്കൂടത്തിൽ വാർഷിക സമ്മേളനത്തിന് സമ്മാന ദാനത്തിനു ആരെയും കിട്ടാത്ത അവസ്ഥയിൽ ഒരു രക്ഷാകർതൃ പ്രാതിനിധിയാകാൻ തിരുമേനിക്ക് ഭാഗ്യം.. അതിലും ഭാഗ്യം, കൈയിൽ നിന്നും ഒരു പച്ച പേനയും സോപ്പു പെട്ടിയും സ്റ്റേജിൽ വച്ച് വാങ്ങാൻ പറ്റിയ മകന്..  ഗതികേടിന്റെ പര്യായമായ സമയത്തു മകനെ പള്ളിക്കൂടം മാറ്റാൻ കഴുതകാലുകൾ  പിടിക്കേണ്ടി വന്ന അമ്മയോട് പ്രധാന അധ്യാപഹയന്റെ കർമ്മിണി പ്രയോഗം.."അച്ഛൻ മരിച്ചാൽ അല്ലെ 'അമ്മ അപേക്ഷിക്കുന്നത് ?  സര്ക്കാര് പള്ളിക്കൂടത്തിൽ പഠിച്ചാൽ എന്താ കുഴപ്പം ? സത്യം..പക്ഷെ ഒടുവിൽ സ്വകാര്യ പള്ളിക്കൂടത്തിൽ അടുത്തിരിക്കാൻ വന്ന ചെക്കനോട് അച്ഛൻ ആരെന്നു തിരക്കിയപ്പോ ഞെട്ടി.. സർക്കാരിലെ പ്രധാന പഹയൻ തന്നെ.. വർഷത്തിൽ ഒന്നിൽ കൂടുതൽ പ്രസവാവധി വരെ എടുക്കാൻ കഴുവുള്ള അധ്യാപകർ .. അവധി എടുക്കാതെ വീട് പണികൾ നോക്കി നടത്തുന്ന ഗുരുക്കൾ ...ഇതെല്ലാം ഉള്ള അവിടെ എങ്ങനെ കുട്ടികളെ പഠിപ്പിക്കും ?

ഒൻപതാം ക്ലാസ്സു സമയത്തു രാവിലെ റബറുവെട്ടുന്നത് കാണാൻ ഇടയായ, സരസനായ ഒന്നാം സാറിന്റെ കമൻറ്..വെട്ടുന്നത് ഒക്കെ കൊള്ളാം, രാവിലെ സ്കൂളിൽ വരാനും ഉത്സാഹം കാണണം..  ജോൺ സാറിന്റെയും മറിയക്കുട്ടി സാറിന്റെയും നിർബന്ധത്തിൽ ബാറ്റ് വാങ്ങി തന്നു..കളിച്ചാൽ ഉഷാറാകും എന്ന്.. ഒന്നും സംഭവിച്ചില്ല.. സൈക്കിൾ പഠിച്ചാൽ ഗുണമുണ്ടെന്നു കേട്ട് പാവം അച്ഛൻ സുലൈമാനെ ഏല്പിച്ചു സൈക്കിൾ പഠിപ്പിച്ചു.. പക്ഷെ എഴുനൂറ്റമ്പതു രൂപക്ക് ഒരു സൈക്കിൾ വാങ്ങി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.. തന്റെ ചെറുപ്പത്തിൽ ആഗ്രഹത്തിന്റെ പുറത്തു ഒരു ആടിനെ വിറ്റുകിട്ടിയ ഇരുനൂറ്റമ്പതു രൂപക്ക് കുട്ടൻ മേസ്ത്രിയോട് മൂട്ട കാറുവാങ്ങി പഠന സാഹസത്തിനിടെ ആക്സിൽ കുന്ത്രാടോം ഒടിച്ചു മറിക്കാതെ തന്നെ മറിച്ചു വിറ്റ പിതാവിന് അത് ഒരു ചാരിതാര്ഥ്യ നിമിഷം...

പതിരുള്ള പഴഞ്ചൊല്ലുകൾക്കു ഒരു പഞ്ഞവും അനുഭവിച്ചിട്ടില്ല .. കൊച്ചുമക്കൾക്കു പോലും അതിന്റെ പ്രയോഗം കൈക്കിണങ്ങിയത് ഒരു അത്ഭുതമല്ല..  ദൂരത്തെ വഴി നേരത്തെ കാണുന്നത് ഒരു ശീലമായി .. കുടെയുണ്ടെങ്കിലും സരസ്വതി നാവിലില്ല എന്ന് പത്താംക്ളാസ് മുതൽ തെളിയിച്ചിരുന്ന മുത്തശ്ശൻ മുന്ന് തവണ പത്തിലെ മലയാളം എഴുതിയത് അതെ പാരലൽ കോളേജിലെ പിള്ളേരെ പത്തിലെ കണക്കു പഠിപ്പിച്ചുകൊണ്ടാണ് ..അന്നും കണക്കിന് നൂറു തന്നെ ... കുടുംബത്തിന്റെ അകൈതവമായ "പിൻ" താങ്ങൽ സഹിക്ക വയ്യാതെ അഷ്ടിക്കും ഫീസിനും കിഴ്ശാന്തി പണി ചെയ്യേണ്ടി വന്നപ്പോഴും കൂടപ്പിറപ്പിന്റെ കാര്യത്തിൽ ഉൽകണ്ഠ . കണക്കെഴുത്തിൽ ബിരുദം കിട്ടിയപ്പോഴും ജീവിതത്തിന്റെ കണക്കിൽ മിനിമം മാർക്ക് കിട്ടിയില്ല..

പക്ഷെ മകന്റെ മലയാളം നിലവാരതകർച്ചയെ നേരിട്ടപ്പോൾ കുഞ്ചന്റെ കാവ്യപ്രപഞ്ചവും വള്ളത്തോളിന്റെ ചേറ്റിലെചെന്താമരയും ഒക്കെ അച്ഛനിലെ അധ്യാപകനെ ഉണർത്തി .. നിലവാരം ഉയരാത്തപ്പോൾ പുസ്തകങ്ങൾ കെട്ടി മുകളിൽ വെയ്ക്കുന്നത് കണ്ടു മകൻ മന്ദഹസിച്ചതു വിനയായി..പാവം മകൻ മലയാളം പഠിക്കേണ്ടി വന്നു..പക്ഷെ പുസ്തകം ദൈവം ആയി (ആദിയും അന്തവും ഇല്ലാത്ത അവസ്ഥ).. പക്ഷിയെ പോലെ പല പ്രാവശ്യം വായു പ്രയാണം നടത്തിയ പുസ്തകത്തിനും ഇല്ലേ ഒരു ക്ഷമ..

സമപ്രായക്കാർ കളിക്കുകയും നേരുമ്പോക്കുകളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് നേരം തികയാത്ത അവസ്ഥ.. വിഷ്ണു ചേട്ടൻ ടൈമ്പീസ് വച്ച് പിള്ളേരെ പഠിപ്പിക്കുന്നു എന്ന് പറയുന്നവർ മനസിലാക്കിയില്ല, പിള്ളേർക്ക് പഠിക്കാത്ത സമയത്തു പണി പലതുണ്ടെന്നു - ജീവിക്കാൻ ഉള്ള തത്രപ്പാടിൽ ..

തത്രപ്പാടുകളും പലതും കണ്ടു.. ദിവസവും കിട്ടുന്ന ചണ്ടിപ്പാല് കിഴക്കേ മുറ്റത്തു പശുക്കുട്ടിന് മുൻപിലെ ഇരുമ്പുതോട്ടിയിൽ വക്കും.. സമയം കിട്ടുമ്പോ കഴുകി ഉണക്കി കൊടുത്താൽ ചില്ലറ കിട്ടുമല്ലോ.. മിടുക്കനായ ഒരു കള്ളൻ തൊട്ടിയോടെ പൊക്കിയെടുത്തു വഴിയിൽ വരെ കൊണ്ടുചെന്നപ്പോ ഒരു സംശയം..റബ്ബറിന് ഇത്രയ്ക്കു ഭാരമോ ? കുടഞ്ഞിട്ടപ്പോ മുകളിൽ മാത്രം ഓട്ടുപാൽ..താഴെ, തിരുമേനിയും കുടുംബവും സ്വരുക്കൂട്ടിയ ഉപയോഗ ശൂന്യമായ റബർ ചില്ലുകൾ.. ആക്രിക്കാരന് കൊടുക്കാൻ..  കള്ളൻ തീർച്ചയായും സൃഷ്ടാവിനെ നമിച്ചു കാണും..

ഒരു മാസത്തെ റബറിന്റെ ആദായം കൊണ്ട് അതിൽ കൂടുതൽ വരുന്ന മാസചിലവുകൾ എങ്ങനെ നടത്തി എന്ന് ഇപ്പോഴും അത്ഭുതമാണ്.. മാസത്തിൽ ഒരിക്കൽ മാത്രം പല ചരക്കു വാങ്ങിക്കുന്ന മാജിക് അമ്മയ്ക്കും അച്ഛനും സ്വന്തം.. പക്ഷെ, ഗുജറാത്ത് വാസസമയത്തു, നല്ല പാതി, മൂന്നു തേങ്ങാ കൊണ്ട് ഒരു മാസം ഓടിക്കാം എന്ന് കാണിച്ചപ്പോ പുറത്തേക്കു തള്ളി വന്ന കണ്ണുകൾ അകത്തേക്ക് തള്ളിയിടേണ്ടി വന്നു..  ഈത്തരം കഴിവുകൾ പാരമ്പര്യത്തിൽ കുടി അല്ല കിട്ടുന്നത് എന്ന് അന്ന് മനസ്സിലായി..ഗതികേടിന്റെ തലേവര വഴിയാണെന്നും..  നിക്കറു നീട്ടിയാൽ പാൻറ് ആവില്ലേ എന്ന കുടുംബനാഥന്റെ യുക്തമായ സംശയത്തെ അംഗീകരിച്ച കൊണ്ട് ഇരുപതു വയസു വരെ അമ്മയുടെ തയ്യൽ തന്നെയായിരുന്നു സ്ഥിരം ബ്രാൻഡ് .. അമ്മാവന്മാരുടെ പെൻഷൻ പറ്റിയ കാക്കി പാന്റുകളും മാതൃകരങ്ങളാൽ നിക്കാറായി രൂപപെട്ടപ്പോൾ നേടിയത് സാമ്പത്തിക ലാഭം തന്നെ..  പക്ഷെ അതൊക്കെ ചെയ്യുമ്പോ സ്വന്തം അച്ഛനമ്മമാരുടെ മനസ്സ് എന്ത് വിചാരിച്ചിരുന്നു എന്ന് ഇന്ന് മനസ്സിലാകുന്നു.. നമുക്ക് നിറം മങ്ങിയതോ മോഡൽ കുറഞ്ഞതോ ആയ സാധനങ്ങൾ, അത് പോലും ഇല്ലാത്തവർക്കു പുതുമോടി തന്നെ.  എൻസിസി യുടെ ഒരു രൂപ സ്റ്റാമ്പ് വില്പനക്ക് നെടുംകുന്നത്തെ കടകളിൽ ചെന്നപ്പോ നാട്ടുകാരും പരിചയക്കാരും അയൽക്കാരും ആയ നല്ലവരായ വ്യാപാരികൾ പറഞ്ഞു, വ്യാപാരി വ്യവസായി സംഘടന അംഗീകരിക്കാത്ത പിരിവുകൾ നൽകില്ല എന്ന്.. നയം വ്യക്തമാക്കിയവരിൽ അയൽവാസിയും മാസപ്പടി മരുന്ന് വാങ്ങുന്ന മരുന്ന് കടക്കാരനും പുരാതനമായ തുണിക്കടകരാനും ഉൾപെട്ടപ്പോൾ ടാക്സി  ചേട്ടന്മാർ കാശു തന്നു.. ബാക്കിക്കു തെണ്ടേണ്ട എന്ന് പറഞ്ഞു അച്ഛൻ സഹായിച്ചു..  

അഹങ്കാരിയും അറുപിശുക്കനും സർവോപരി ക്ഷിപ്രകോപിയും ആയ തിരുമേനി അതിലൊരാളെ കുടുംബം പോലും നോക്കാതെ സഹായിച്ചു.. അദ്ദേഹത്തിന്റെ കുറ്റിപിരിവിനുവേണ്ടി സ്വന്തം കൈയിൽ നിന്നും ഇന്ധനം നിറച്ചു മകനെയും കൂട്ടിനാട് നീളെ കൊണ്ട് നടക്കാൻ തയാറായി.. പ്രത്യുപകാരമായി  കിട്ടിയ എട്ടിന്റെ പണികളിൽ ധനനഷ്ടടവും  മാനസിക വിഭ്രാന്തിയും കുടുംബ കലഹവും വരെ ഉൾപ്പെടുന്നു... ഇതെല്ലാം കണ്ട സമരിയക്കാരൻ സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും ഭാവി ഭദ്രമാക്കി..

ദോഷം പറയരുത്.. നല്ല കാര്യങ്ങളും പലതും ഓർമയിലുണ്ട്.. സാമ്പത്തിക പിന്നോക്കാവസ്ഥ  കൊണ്ടോ വിശ്വാസം കൊണ്ടോ, മനുഷ്യനും മൃഗത്തിനും എല്ലാം രാവും പകലും ഇല്ലാതെ ചികിത്സ തന്നിരുന്ന തോമാച്ചൻ ഡോക്ടർ .. ആർക്കേലും പനി വന്നാൽ അദ്ദേഹത്തോട് ചോദിക്കും ഭക്ഷണം എങ്ങനെ എന്ന്..റൊട്ടി കഴിക്കാൻ പറയും എന്ന ആത്മവിശ്വാസത്തെ അദ്ദേഹം തിരുത്താറില്ല.. രാജ് ദുതിലും സുസുക്കിയിലും ഒക്കെ കയറി എന്ന് കൂട്ടുകാരോട് പറയുമ്പോ ഡോക്ടറുടെ കൂടെ മരുന്നെടുത്തു വരാൻ ആശുപത്രിൽ പോയപ്പോൾ എന്ന് പറയാറില്ല..
അസമയത് അദ്ദേഹത്തെ വിളിച്ചു വന്നു തറവാട്ട് കാർന്നോരെ കാണിച്ചു വിടുമ്പോ, "രാത്രിയിൽ വണ്ടിയോടിക്കാൻ ഡോക്ടർക്ക് വിഷമം ഇല്ലേ " എന്ന് ഒരു ചോദ്യം കുടുംബത്തെ മൂത്ത കാർന്നോത്തിയുടെ വക..ചോദ്യം തീർന്നു ചിഹ്നം ഇടുന്നതിനു മുൻപ് വഴിയരികിലെ തൈത്തെങ്ങിന്റെ കുഴിയിൽ നിന്നും ഒരു ശബ്ദം.. ഡോക്ടർ ആയത്കൊണ്ട് ഫസ്റ്എയ്ഡ് കൊടുക്കാൻ രാജമ്മ നേഴ്സിനും സാറാമ്മക്കും മടിയുണ്ടായില്ല ..

മുറ്റത്തെ കച്ചവടക്കാർ സ്ഥിരമായി പറ്റിക്കുമ്പോൾ നാലാം വേദക്കാർക്കും മനുഷ്യത്വം കാണിക്കാം എന്ന് തെളിയിച്ചവർ ഒട്ടേറെ സഹായിച്ചു.. യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും തിരുമേനി കൊണ്ടുപൊക്കൊ, പിന്നെ തന്നാൽ മതി എന്ന് പറയാൻ അവർ ധൈര്യം കാണിച്ചു.. ഒരു പക്ഷെ അച്ഛൻ വിശ്വസിച്ചിരുന്ന അപൂർവം ചിലരിൽ ഒരു കൂട്ടർ.  നമ്പുതിരിയുടെ വിധേയത്വവും ഗതികേടും മനസിലാക്കി,  കൈ തന്നു സഹായിക്കാൻ ഒരു അദ്ധ്യാപകൻ തയാറായതുകൊണ്ട് വിദ്യാഭ്യാസ രേഖ ശരാശരിക്ക് മുകളിൽ എത്തി.. മറ്റുള്ളവരുടെ മുൻപിൽ വച്ച് എടാ എന്നും തിരുമേനി എന്നും മാറി മാറി വിളിക്കുമ്പോൾ മുഖത്തു കാണുന്ന ഭാവം സന്താന യോഗമില്ലാത്ത ഒരാളിന്റെ സ്വകാര്യസന്തോഷം ആണെന്ന് മനസിലാക്കാൻ സാമ്യം എടുത്തു..  ഉപനയനത്തിനു കുളിച്ചു ശുദ്ധമായി പച്ച കര മുണ്ടും ഉടുത്തു നില്കുമ്പോ കിതച്ചുകൊണ്ട് പടി കയറി വന്ന അന്നമ്മ സാർ ചേർത്തുനിർത്തി ഒരു ഉമ്മ തന്നത് ആഢ്യത്വത്തിന്റെ ദൃഷ്ടിയിൽ പെടാഞ്ഞതു കൊണ്ട് വീണ്ടും കുളിച്ചില്ല..  വല്യന്നമ്മ സാറും കൊച്ചന്നാമ്മ സാറും അത്രയ്ക്ക് സ്വാധീനിച്ചിട്ടുണ്ട്..കൊച്ചന്നാമ്മ സാറിന് പൂച്ചക്കണ്ണു ആണെങ്കിലും കാണാൻ നല്ല ചന്തം ആയിരുന്നു.. പഠന കസർത്തു കഴിഞ്ഞഇടവേളയിൽ ഓട്ടോ  ഓടിച്ചു ആളറിയാതെ ഒരു വീട്ടിൽ ചെന്നപ്പോ പഴയ പ്രഥമ അദ്ധ്യാപകന്റെ സ്നേഹം കണ്ടു.. ജോലി ചെയ്യുന്നതിനെ ബഹുമാനിക്കുന്ന മനസ്സ്  ഒരു മാതൃക ആയി തോന്നി..